പാപവും പാപപരിഹാരവും
ക്രിസ്തുമതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വിശ്വാസപ്രമാണത്തിലേക്ക് നമുക്ക് കടക്കാം. ക്രിസ്ത്യാനികളുടെ പാപത്തിന്‍റെയും പാപപരിഹാരത്തിന്‍റെയും സിദ്ധാന്തത്തിന്‍റെ ആദ്യഘടകം ദൈവം നീതിമാനും സ്വാഭാവിക നീതിനടപ്പാക്കുന്നവനുമാണ് എന്നതാണ്. പാപത്തിന് തക്കതായ ശിക്ഷനല്‍കാതെ ദൈവത്തിന് പൊറുത്തു കൊടുക്കാന്‍ സാധ്യമല്ല. ശിക്ഷിക്കുക എന്നത് കേവല നീതിയുടെ തത്ത്വങ്ങള്‍ക്ക് എതിരാണ് താനും. ദൈവത്തിന്‍റെ ഈ 'സവിശേഷ ഗുണവിശേഷമാണ്' ക്രിസ്ത്യാനികളുടെ പാപപരിഹാര സിദ്ധാന്തത്തെ രൂപപ്പെടുത്തുന്നത്. ക്രിസ്തീയവിശ്വാസത്തിന്‍റെ രണ്ടാമത്തെ ഘടകം ആദമും ഹവ്വയുംപാപികളായ കാരണത്താല്‍ മനുഷ്യന്‍ പാപിയാകുന്നു എന്നതാണ്. ഇതിന്‍റെ ഫലമായി പാപം മനുഷ്യന്‍റെ പാരമ്പര്യ വാഹിയായ ജീനുകളില്‍ ഉള്‍ച്ചേര്‍ന്ന് മനുഷ്യന്‍റെ സന്തതി പരമ്പര മുഴുവന്‍ കാലാകാലത്തക്കും ജന്‍മനാ പാപികളായി മാറി. ക്രിസ്തീയ വിശ്വാസത്തിന്‍റെ മൂന്നാമത്തെ ഘടകം പാപരഹിതനായ ഒരാള്‍ക്കല്ലാതെ മറ്റൊരാളെ പാപത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധ്യമല്ല എന്നതാണ്. ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍, മനുഷ്യ വംശത്തെ പാപത്തില്‍ നിന്ന് ശുദ്ധീകരിക്കാനോ മോചിപ്പിക്കാനോ അതിന്റെ ഭവിഷ്യത്തില്‍ നിന്ന് രക്ഷിക്കാനോ ഒരു ദൈവപ്രവാചകന്‌പോലും സാധ്യമല്ലായിരുന്നു. ദൈവപ്രവാചകന്‍ ഏറ്റവും നല്ലവനും എത്ര തന്നെ പൂര്‍ണതയോട് അടുത്തവനായാലും ശരി ആദമിന്‍റെ സന്തതിയായത് കാരണം ഒരു പ്രവാചകന് പോലും ജന്‍മജാതമായ പാപത്തില്‍ നിന്നുരക്ഷപ്പെടാന്‍ സാധ്യമല്ലായിരുന്നു. ക്രിസ്തീയ സിദ്ധാന്തത്തിന്‍റെ ലളിതരൂപരേഖ ഇതാകുന്നു. ഇവിടെയാണ് ക്രിസ്ത്യന്‍ ദൈവശാസ്ത്രികള്‍ പരിഹാരവുമായി രംഗത്തെത്തുന്നത്. മനുഷ്യവംശത്തിന്‍റെ പാപപരിഹാരം അപരിഹാര്യമായി തോന്നുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ ദൈവം അതിവിദഗ്ധമായ ഒരു പദ്ധതി കണ്ടെത്തുകയുണ്ടായി. ഈ പദ്ധതിയെപ്പറ്റി ദൈവം പുത്രനുമായി ചര്‍ച്ച ചെയ്തിരുന്നുവോ അതല്ല അവര്‍ രണ്ടുപേരും ഒരേ സമയം ഈ പദ്ധതി ആവിഷ്കരിച്ചതാണോ എന്നത് വ്യക്തമല്ല. ഒരുപക്ഷേ, ഈ പദ്ധതി മുഴുവനും പുത്രന്‍റെ ആശയമായിരിക്കാം. പിന്നീട് ആ ആശയം പിതാവായ ദൈവം അംഗീകരിച്ചതുമാകാം. എന്തായാലും ഈ പദ്ധതിയിലെ സംഭവങ്ങള്‍ ക്രിസ്തുവിന്‍റെ കാലത്ത് താഴെപറയുംവിധം അരങ്ങേറുകയുണ്ടായി. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിയും അന്ത്യവുമില്ലാത്ത ദൈവത്തിന്‍റെ അനന്തത്വം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പങ്കിട്ടുകൊണ്ട് ദൈവപുത്രന്‍ മനുഷ്യമാതാവില്‍ ജന്‍മം കൊണ്ടു. ദൈവപുത്രന്‍ എന്ന നിലക്ക് പിതാവായ ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പൂര്‍ണഗുണങ്ങള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിരിക്കുന്നു. ഭക്തയും ചാരിത്യ്രവതിയുമായ മറിയം എന്നു പേരുള്ള ഒരു സ്ത്രീയാണ് ദൈവപുത്രന്‍റെ മാതാവാകാന്‍ തിരെഞ്ഞടുക്കപ്പെട്ടത്. ദൈവവുമായുള്ള പങ്കാളിത്വത്തില്‍ മറിയം ഗര്‍ഭിണിയായി. ദൈവത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള ജൈവസന്താനം (Literal Son) എന്ന നിലക്ക് യേശു പാപരഹിതനായിട്ടാണ് ജനിച്ചത്. എങ്കിലും ഒരു പരിധി വരെ അദ്ദേഹം മാനുഷിക ഗുണവും മാനുഷിക സത്തയുംനിലനിര്‍ത്തി. അങ്ങനെ, തന്നെ രക്ഷകനായി സ്വീകരിച്ച സകല ജനത്തിന്‍റെയും പാപഭാരം അദ്ദേഹം സ്വയം ഏറ്റെടുക്കുകയുണ്ടായി. ഈ സമര്‍ത്ഥമായ പദ്ധതി മുഖേന മനുഷ്യവംശത്തെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ ദൈവത്തിന് തന്‍റെ 'നീതിമാന്‍' എന്ന ഗുണവുമായി യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടിവന്നില്ല എന്ന് അവകാശപ്പെടുന്നു. ഈ പ്രത്യേകതരം പ്രായോഗിക പദ്ധതിയിലൂടെ എത്ര അളവ് പാപിയായ മനുഷ്യനായാലും ശിക്ഷിക്കപ്പെടാതിരിക്കുന്നില്ല എന്ന കാര്യം നാം പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. ദൈവം നീതിമാനായിരുന്നിട്ടും പാപിയായ മനുഷ്യനോടു കര്‍ക്കശമായി പ്രതികാരം ചെയ്യുന്ന കാര്യത്തില്‍ അവന്‍ യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കാത്തവനായി നിലകൊള്ളുന്നു. വാസ്തവത്തില്‍ പാപികളായ ആദമിന്‍റെ മക്കള്‍ക്ക് പകരം യേശുവിനെയാണ് ഇവിടെ ദൈവം ശിക്ഷിക്കുന്നത്. ഈ സംഭവത്തിന് മുമ്പും പിമ്പുമായുള്ള നാടകീയമായ മാറ്റത്തിന്‍റെ വ്യത്യാസം യേശുവിനെ ശിക്ഷിച്ചു എന്ന കാര്യം മാത്രമാണ്. അതായത് ആദം സന്തതികളുടെ പാപത്തിന് യേശുവിന്‍റെ ബലിയാണ് ഇവിടെ പരിഹാരമായി വര്‍ത്തിച്ചത്. എന്തൊരു വിചിത്രവും നിരര്‍ഥകവുമായ യുക്തി ശാസ്ത്രമാണിത്! ഇതാണ് സംഭവിച്ചതെന്നാണ് പ്രബോധിക്കപ്പെടുന്നത്. അതായത് യേശു സ്വയം ബലിയാവുകയും അങ്ങനെ അദ്ദേഹം ഒരിക്കലും ചെയ്തിട്ടില്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.
ആദമിന്‍റെയും ഹവ്വയുടെയും പാപം
ആദമിന്‍റെ കഥ തുടക്കം മുതല്‍ നമുക്കൊന്ന് പുനഃപരിശോധിക്കാം. മനുഷ്യന്‍റെ യുക്തിബോധത്തിനും സാമാന്യബുദ്ധിക്കും ഈ കഥയിലെ ഒരു സംഗതി പോലും അംഗീകരിക്കാന്‍ സാദ്ധ്യമല്ല.
ആദ്യമായി ആദമും ഹവ്വയും പാപികളായ കാരണത്താല്‍ അവരുടെ സന്താന പരമ്പര മുഴുവനും ജനിതകപരമായി എന്നെന്നേക്കുമായി പാപത്താല്‍ മലിനീകരിക്കപ്പെടുകയുണ്ടായി എന്ന ആശയമാണ് നമുക്ക്‌ലഭിക്കുന്നത്. ഇതിനു വിരുദ്ധമായി ജനിതക ശാസ്ത്രം പറയുന്നത്, മനുഷ്യെന്‍റെ ചിന്തയും പ്രവൃത്തിയും ഒരാളുടെ ജീവിതത്തിലുടനീളം കൂട്ടുപിരിയാതെ അവിഭാജ്യമായി നിലകൊണ്ടാലും ശരി, അത് അയാളുടെ അടുത്ത തലമുറയിലേക്ക് ജനിതക പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നാണ്. മനുഷ്യന്‍റെ ജനിതക വ്യവസ്ഥയില്‍ അത്തരം അഗാധമായ മാറ്റങ്ങളുണ്ടാക്കാന്‍ ഒരു ചെറിയ മനുഷ്യായുസ്സ് തീരെ അപര്യാപ്തവും ചെറുതുമാണ്. തലമുറ തലമുറകള്‍ കഴിഞ്ഞാല്‍ പോലും ഒരു ജനതയുടെ നന്‍മകള്‍ അടുത്ത തലമുറയിലേക്ക് ജനിതകപരമായി പകരാന്‍ സാദ്ധ്യമല്ല. ഒരുപക്ഷേ, മനുഷ്യജീനില്‍ ഒരു പുതിയ സ്വഭാവമുദ്രപതിയാന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കും.
ഭാവന വലിച്ചു നീട്ടുകയാണെങ്കില്‍ മാത്രമേ അങ്ങേയറ്റം അസംബന്ധജഢിലവും അംഗീകരിക്കാന്‍ പറ്റാത്തതുമായ ഈ ആശയം (പാപം തലമുറകളിലേക്കു പകരുന്നു എന്ന ആശയം) ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍കഴിയുകയുള്ളൂ. ഇതിനു വിരുദ്ധമായ കാര്യങ്ങളും (പാപം പോലെ നന്‍മയും തലമുറകളിലേക്ക് പകരുന്നു എന്ന തത്ത്വം) അതേ യുക്തി ഉപയോഗിച്ച് അംഗീകരിക്കപ്പെടേണ്ടി വരും. ഇതിന്‍റെ അര്‍ത്ഥം എന്താണെന്ന് വെച്ചാല്‍, ഒരു പാപിയായ മനുഷ്യന്‍ പശ്ചാത്തപിച്ച് ദിവസത്തിന്‍റെ അന്ത്യയാമത്തില്‍ പാപരഹിതനായിത്തീര്‍ന്നു എന്നു വെക്കുക. എങ്കില്‍ മുന്‍പാപഫലങ്ങള്‍ മുഴുവന്‍ റദ്ദാക്കപ്പെടുന്നു. നന്‍മയുടെ പ്രവൃത്തിയും ജനിതക വ്യവസ്ഥയില്‍ രേഖപ്പെടുത്തപ്പെടണമല്ലോ. ശാസ്ത്രീയമായി ഇത് സംഭവ്യമല്ലായിരിക്കാം. എങ്കിലും തിന്‍മ മാത്രം ജനിതക കോഡില്‍ രേഖപ്പെടുത്തിവെക്കുകയും നന്‍മകള്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്യുന്നു എന്നു കരുതുന്നതിനേക്കാള്‍ യുക്തിപൂര്‍ണ്ണമായ ഒരു സന്തുലനചിത്രം ഇത് നല്‍കുന്നുണ്ട്.
ആദമിന്‍റെ പാപം ഭാവി സന്തതികളിലേക്ക് ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടും എന്ന് സിദ്ധാന്തിച്ചുകൊണ്ട് ആദമിന്‍റെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ പാപത്തിന്‍റെയും പാപപരിഹാരത്തിന്‍റെയും സിദ്ധാന്തത്തില്‍ കെട്ടിപ്പടുത്ത ക്രിസ്തീയ തത്ത്വങ്ങളുടെ അടിസ്ഥാന ശില തകര്‍ന്നടിയുകയാണ്. അതായത് ആദമും ഹവ്വയും ക്ഷണ നേരത്തേക്ക് ചെയ്യുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്ത പാപത്തിന്‍റെ പേരില്‍ അവരുടെ സന്തതി പരമ്പര മുഴുവന്‍ ശാശ്വതമായി ശപിക്കപ്പെടുകയുണ്ടായി. ദൈവം നീതിമാനാണെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ ദൈവത്തിന്‍റെ നീതിബോധം എവിടെയായിരുന്നു? അവര്‍ രണ്ടുപേരും ചെയ്തുപോയ കുറ്റത്തിന്‍റെ പേരില്‍ അതികഠിനമായി ദൈവം അവരെ ശിക്ഷിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്ന് വളരെ നിന്ദ്യമായ രീതിയില്‍ ബഹിഷ്കൃതരാക്കുകയും ചെയ്തു. തികച്ചും വ്യക്തിപരമായ ഒരു കുറ്റത്തിന്‍റെ കാരണത്താല്‍ ആദമിനെയും ഹവ്വയെയും ശിക്ഷിച്ചതിന് ശേഷവും നിസ്സഹായരായ മനുഷ്യവംശത്തെ മുഴുവന്‍ ജന്‍മജാത പാപികളാക്കി ശപിച്ചു നിന്ദ്യരാക്കുംവരെ പ്രതികാരത്തിന്‍റെ കലിയടങ്ങാത്ത ഒരു ദൈവത്തെ സംബന്ധിച്ചിടത്തോളം ഇത് ഏത് തരത്തിലുള്ള നീതിയാണ്? ആദം സന്തതികള്‍ക്ക് ഈ പാപത്തില്‍ നിന്നു രക്ഷപ്പെടാന്‍ എന്ത് അവസരമാണ് ഉണ്ടായിരുന്നത്? മാതാപി താക്കള്‍ ചെയ്ത കുറ്റത്തിന് എന്തുകൊണ്ട് നിരപരാധികളായ അവരുടെ കുട്ടികള്‍ കാലാകാലത്തേക്കും അതിന്‍റെ ശിക്ഷ സഹിക്കേണ്ടി വരുന്നു?
ശിക്ഷക്ക് കാരണമാക്കിയ ആദമിന്‍റെയും ഹവ്വയുടെയും പാപസമയത്ത് വാസ്തവത്തില്‍ എന്തായിരുന്നു സംഭവിച്ചതെന്ന് പരിശോധിക്കാന്‍ നമുക്ക് ബൈബിള്‍ വിവരണങ്ങളിലേക്ക് കടക്കാം. ബൈബിളിലെ ഉല്‍പത്തിയിലെ വിവരണപ്രകാരം ദൈവം അവരുടെ മാപ്പപേക്ഷ ഭാഗികമായി സ്വീകരിക്കുകയും ശിക്ഷ കൃത്യമായ അളവില്‍ ശാശ്വതമായി നല്‍കുകയുമാണ് ചെയ്തത്. ബൈബിള്‍ വിവരണം ഇങ്ങനെയാണ്.
"സ്ത്രീയോട് കല്‍പിച്ചത്, ഞാന്‍ നിനക്ക് കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്‍റെആഗ്രഹം നിന്‍റെ ഭര്‍ത്താവിനോട് ആകും; അവന്‍ നിന്നെ ഭരിക്കും. മനുഷ്യ നോട് കല്‍പിച്ചതോ: നീ നിന്‍റെ ഭാര്യയുടെ വാക്കു അനുസരിക്കുകയും തിന്നരുതെന്നു ഞാന്‍ കല്‍പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതു കൊണ്ട് നീ നിമിത്തം ഭൂമി ശപിക്കപെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്ക്കാല മൊക്കെയും നീ കഷ്ടത്തോടെ അതില്‍ നിന്ന് അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്കു അതില്‍ നിന്നു മുളക്കും; വയലിലെസസ്യം നിനക്കു ആഹാരമാകും. നിലത്തുനിന്നും നിന്നെ എടുത്തിരിക്കു ന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും. " (ഉല്‍പത്തി 3: 16-19).
ആദമും ഹവ്വയും ജനിക്കുന്നതിന് വളരെ മുമ്പ് തന്നെ മാനവകുലം നിലനിന്നിരുന്നു. പാശ്ചാത്യ ശാസ്ത്ര പണ്ഡിതന്‍മാര്‍ പ്രാക്തന മനുഷ്യന്‍റെ ധാരാളം ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ആ പുരാതന മനുഷ്യരെയെ ല്ലാം വിവിധങ്ങളും വ്യതിരിക്തങ്ങളുമായ രീതിയില്‍ വര്‍ഗ്ഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, നിയാണ്ടര്‍താല്‍ (Neanderthal)) മനുഷ്യനായിരിക്കും അവരില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. യൂറോപ്പിലേയും പൂര്‍വ്വേഷ്യയിലേയും മദ്ധ്യേഷ്യയിലേയും ഭൂമേഖലകളി ല്‍ 100,000 മുതല്‍ 35,000 വരെ വര്‍ഷങ്ങള്‍ക്കിടയില്‍ നിയാണ്ടര്‍താല്‍മനുഷ്യര്‍ ജീവിച്ചു. ആദമിന്‍റെയും ഹവ്വയുടെയും പറുദീസയിലെ താല്‍ക്കാലിക വാസത്തിനും 29,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമുഖത്ത് അലഞ്ഞ് നടന്നിരുന്ന പൂര്‍ണകായിക വളര്‍ച്ചയെത്തിയ മനുഷ്യന്‍റെ ഒരു മൃതശരീരം (Carcass) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആ സമയത്ത് മനുഷ്യന്‍ ഏറെക്കുറെ നമ്മെപ്പോലെ തന്നെ കായിക വളര്‍ച്ച പ്രാപിക്കുകയും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ ജീവിക്കുകയും ചെയ്തു. ഹിമയുഗം ആരംഭിച്ചപ്പോള്‍ അവര്‍ അമേരിക്കയിലേക്ക് വ്യാപിക്കുകയുണ്ടായി. ആസ്ത്രേലിയയിലേക്ക് വ്യാപിച്ച പുരാതന മനുഷ്യരായ അബോറി ജിന്‍സിനെ പറ്റിയുള്ള ആധികാരിക സാംസ്കാരിക ചരിത്രം 4,000 വര്‍ഷംമുമ്പത്തെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
2.9 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു മനുഷ്യന്‍റെ അസ്ഥി ക്കൂടം ഏത്യോപ്യയിലെ ഹെദാര്‍ (Hedar) എന്ന സ്ഥലത്ത് നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ കണ്ടെത്തലുകള്‍ സമീപകാലത്തേതാണ്. ബൈബിള്‍ കാലാനുക്രമപ്രകാരം ആദമും ഹവ്വയും ജീവിച്ചിരുന്നത് ഏകദേശം 6,000 വര്‍ഷങ്ങള്‍ക്ക്‌മുമ്പാണ്. ബൈബിളിലെ ഈ കാലഗണന മനസ്സില്‍ വെച്ച് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഹോമാസാപിയന്‍സ് (Homo Sapiens) എന്ന ശാസ്ത്രീയ സാങ്കേതിക സംജ്ഞയില്‍ അറിയപ്പെടുന്ന ഈപുരാതന മനുഷ്യനെ കാണുമ്പോള്‍ നാം വിസ്മയിച്ചുപോവുന്നു. (തുടരും)
4 comments:
എഴുത്ത് നന്നായിട്ടുണ്ട്.
ഇതിൽ താങ്കളുടെ നിലപാട് കൂടി അറിയാൻ താൽപര്യമുണ്ട്, പ്രത്യേകിച്ചും നിയാണ്ടർത്താൽ മനുഷ്യന്റെ കാര്യമൊക്കെ പ്രതിപാദിച്ചതിനാൽ. ഇവിടെ എഴുതിയതെല്ലാം താങ്കളും അംഗീകരിക്കുന്ന വസ്തുതകളാണെന്ന് വിശ്വസിക്കട്ടെ?
അപ്പൂട്ടന്‍,
ഇതില്‍ എഴുതിയതെല്ലാം തീര്‍ച്ചയായും ഞാന്‍ അംഗീകരിക്കുന്ന കാര്യങ്ങള്‍ തന്നെ.
കല്‍ക്കി,
"ക്രിസ്തീയവിശ്വാസത്തിന്‍റെ രണ്ടാമത്തെ ഘടകം ആദമും ഹവ്വയും പാപികളായ കാരണത്താല്‍ മനുഷ്യന്‍ പാപിയാകുന്നു എന്നതാണ്. ഇതിന്‍റെ ഫലമായി പാപം മനുഷ്യന്‍റെ പാരമ്പര്യ വാഹിയായ ജീനുകളില്‍ ഉള്‍ച്ചേര്‍ന്ന് മനുഷ്യന്‍റെ സന്തതി പരമ്പര മുഴുവന്‍ കാലാകാലത്തക്കും ജന്‍മനാ പാപികളായി മാറി." ജീനുകളിലൂടെ പാപം കൈമാറപ്പെടും എന്ന് ബൈബിള്‍ പറയുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ബൈബിളില്‍ എവിടെയാണ് ഉള്ളത്?
ബൈബിള്‍ പാപം എന്ന് പറയുമ്പോള്‍ അത് എന്തിനെ കുറിക്കുന്നു എന്ന് താങ്കള്‍ക്കു അറിയുമോ? അതറിയണമെങ്കില്‍ നമുക്ക് ആദ്യം ഖുറാനില്‍ പാപം എന്ന് വെച്ചാല്‍ എന്താണ് എന്ന് നോക്കാം. ആദാമും ഹവ്വയും പാപമാണോ ചെയ്തത് തെറ്റാണോ ചെയ്തത്? തെറ്റാണ് ചെയ്തത്. തെറ്റ് ചെയ്ത അവരോടു അല്ലാഹു പൊറുത്തു കൊടുത്തു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് അയച്ചു എന്ന് പറയുന്നു. തെറ്റ് പോരുതുകൊടുത്തുവെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ തന്നെ ഇരുത്തിയാല്‍ പോരായിരുന്നോ? തെറ്റ് പോറുത്തുകൊടുത്താലും അവസാനിക്കാത്ത എന്തോ ഉണ്ടായിരുന്നു ഈ സ്ഥലം മാറ്റത്തിന് പിമ്പില്‍ എന്ന് തലക്കുള്ളില്‍ എന്തെങ്കിലും അല്‍പ്പം വല്ലതും ഉള്ളവന് തോന്നും. അത് എന്തായിരുന്നു എന്ന് താങ്കള്‍ക്കു അറിയാമോ? ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും ആണ് ഈ ലോകത്തിലുള്ള മനുഷ്യന്മാര്‍ ഉണ്ടായിരിക്കുന്നത് എന്ന് താന്കള്‍ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവരുടെ സന്തതികളായ നമ്മളെ കൂടിയല്ലേ അല്ലാഹു അന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കിയത്? ആദവും ഹവ്വയും ചെയ്ത തെറ്റിന് നമ്മള്‍ എന്ത് പിഴച്ചു ഭായി? ഈ അല്ലാഹു ഇതൊന്നും ആലോചിച്ചില്ലേ അന്ന് ഭൂമിയിലേക്ക് അയക്കുമ്പോള്‍? അപ്പോള്‍ ആദമിനും ഹവ്വക്കും ലഭിച്ചത് അവര്‍ക്ക് മാത്രമുള്ള ഒരു പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആയിരുന്നില്ല മാനവരാശിക്ക് മൊത്തത്തില്‍ ലഭിച്ച ഒരു ശിക്ഷ തന്നെ ആയിരുന്നു. അത് ഖുറാന്‍ എഴുതുമ്പോള്‍ നബിക്ക് ഇക്കാര്യം മനസ്സിലായില്ല. നബിക്ക് മനസ്സിലാവാത്തത് പിന്നെ ഞമ്മള്‍ക്ക് മനസ്സിലാക്കേണ്ട ആവശ്യവും ഇല്ലല്ലോ?
ബൈബിള്‍ പ്രകാരം ആദമും ഹവ്വയും പാപം ചെയ്തപ്പോള്‍ അവര്‍ അത്മീകമായി മരിക്കുകയാണ് ഉണ്ടായത്. ദൈവത്തോടുള്ള കൂട്ടായ്മയില്‍ നിന്നും അവര്‍ നീക്കപ്പെട്ടു. ആദാമും ഹവ്വയും എദെന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. അവരോടു കൂടെ മനുഷ്യ വംശം മുഴുവനും പുറത്താക്കപ്പെട്ടു എന്ന് മനസ്സിലാക്കാന്‍ കല്‍ക്കി പറയാറുള്ളപോലെയുള്ള ധിഷണയുടെ ആധിക്യം ഒന്നും വേണ്ട. ആദമും ഹവ്വയും മുഖാന്തിരം മാനവ രാശി മുഴുവനും സ്നേഹവാനായ ദൈവത്തില്‍ നിന്നും വേര്‍പ്പെട്ടു.
കല്‍ക്കി,
ദൈവം പാപത്തെ വെറുക്കുന്നു വെങ്കിലും പാപിയെ സ്നേഹിക്കുന്നു എന്ന് ബൈബിള്‍ പറയുന്നു. ഒരു ഉദാഹരണം - പറഞ്ഞത് കേള്‍ക്കാതെ ഓടിപ്പോയ ഒരു കുഞ്ഞു മാലിന്യം തളം കെട്ടി നില്‍ക്കുന്ന ഒരു കുഴിയില്‍ വീണു എങ്കില്‍ ഒരു സ്നേഹവാനായ പിതാവ് ആ കുഞ്ഞിനെ ഉപേക്ഷിക്കുമോ? കുഴിയില്‍ നിന്നും എടുത്തു കഴുകി വൃത്തിയാക്കി തന്റെ വീട്ടിലേക്കു കൊണ്ടുപോകില്ലേ? ആ പിതാവ് ആ മാലിന്യത്തെ വെറുക്കുന്നുവെങ്കിലും അതില്‍ കിടക്കുന്ന തന്റെ കുഞ്ഞിനെ വെറുക്കുമോ.ഒരു നാളും ഇല്ല. ഇത് തന്നെയാണ് ബൈബിള്‍ നമ്മോടും പറയുന്നത്.
ആദമും ഹവ്വയും മൂലം മനുഷ്യ വംശത്തിലേക്ക് പാപം കടന്നത് ജീനുകളിലൂടെ അല്ല എന്ന് എന്‍റെ സുഹൃത്തിനു മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു.
സത്യം മനസ്സിലാക്കണമെങ്കില്‍ ബൈബിള്‍ വായിക്കണം. അതിപ്പോള്‍ വായിക്കുന്നത് പോലെ വായിക്കുകയല്ല വേണ്ടത്. ദൈവമേ അങ്ങയുടെ വചനത്തിലെ സത്യങ്ങള്‍ കാണുന്നതിന് എന്റെ കണ്ണുകള്‍ തുറക്കേണമേ എന്ന പ്രാര്‍ത്ഥനയോടെ ആയിരിക്കണം എന്ന് മാത്രം. സത്യം നിങ്ങള്‍ അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്ന് ബൈബിള്‍ പറയുന്നു.ക്രൂശിന്റ വചനം നശിച്ചു പോകുന്നവര്‍ക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവ ശക്തിയും ആകുന്നു. (1 കൊരിന്ത്യര്‍ 1:18.) എന്ന് ബൈബിള്‍ പറയുന്നു.
ഖുറാന്‍ അളക്കുന്ന അളവുകോലുകള്‍ ബൈബിളിനു പോരാതെ വരും.
ഇന്നും ആദാമ്യ പാപത്തിനു നമ്മള്‍ അധീനരല്ല എന്നുകൂടി മനസ്സിലാക്കുക. ഏകന്റെ അനുസരണക്കെടിനാല്‍ പാപം ഭൂമിയില്‍ പ്രവേശിച്ചു എങ്കില്‍ ഏകന്റെ അനുസരണത്താല്‍ അതില്‍ നിന്നുമുള്ള വിടുതലും ലഭിച്ചിരിക്കുകയാണ്. യേശു ക്രിസ്തുവിന്റെ രക്തം സകല പാപവും പൊക്കി നമ്മെ ശുദ്ധീകരിക്കുന്നു എന്ന് ബൈബിള്‍ പറയുന്നു. പക്ഷെ ഒരൊറ്റ കണ്ടീഷന്‍ ഇത് വിശ്വസിക്കുന്നവര്‍ക്ക് മാത്രമായി റിസര്‍വ്വ് ചെയ്തിരിക്കുന്നു. ഉദാഹരണമായി ഒരുവന്‍ 25 ലക്ഷം രൂപയുടെ കടഭാരവുമായി നാട് വിട്ടു പോയി എന്ന് വിചാരിക്കുക. അയാള്‍ക്ക് വേണ്ടി വേറൊരാള്‍ ഈ കടമെല്ലാം അടച്ചു തീര്‍ത്തു. ഈ വിവരം ഓടിപോയ ആളെ അറിയിക്കുന്നു. എന്നാല്‍ അയാള്‍ അത് വിശ്വസിക്കുന്നില്ല എങ്കില്‍ അയാളെ സംബന്ധിച്ചിടത്തോളം എന്ത് പ്രയോജനം. വിശ്വസിച്ചു നാട്ടിലേക്ക് മടങ്ങി വരുന്നവന് മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ.
ഇനിയെങ്കിലും ആവശ്യമില്ലാത്ത ജീനുകളുമായി അസംബന്ധങ്ങള്‍ ബ്ലോഗെന്ന പേരില്‍ പടച്ചു വിടരരുത് എന്നൊരു അപേക്ഷ ഉണ്ട്. താങ്കളുടെ മനസ്സില്‍ പൊട്ടി വിടരുന്ന അസംബന്ധ ചിന്തകള്‍ ബൈബിളിന്റെ തലയില്‍ കെട്ടിവെക്കകയുമരുത്.
"ആദമും ഹവ്വയും ജനിക്കുന്നതിന് വളരെ മുമ്പ് തന്നെ മാനവകുലം നിലനിന്നിരുന്നു." ഇത് താന്കള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു എന്നും പറയുന്നുണ്ട്. ഖുറാനില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ടോ? അപ്പോള്‍ ഖുറാന്‍ പ്രകാരം ആദം എങ്ങനെയാണ് ആദ്യ പിതാവായി വരിക? ആദത്തിന് മുമ്പ് ജീവിച്ചിരുന്ന നിയാണ്ടർത്താൽ പിതാവല്ലേ ഖുറാന്‍ പ്രകാരം ആദിമ പിതാവ്. അപ്പോള്‍ കാണുന്നതിനെ അപ്പാ എന്ന് വിളിക്കുന്ന ശീലം അത്ര നല്ലതല്ല .http://www.godandscience.org/apologetics/day-age.html,http://www.godandscience.org/youngearth/age_of_the_earth.html ഈ ലിങ്കുകളില്‍ പോയാല്‍ ബൈബിള്‍ ഇക്കാര്യത്തില്‍ എന്ത് പറയുന്നു എന്ന് മനസ്സിലാക്കാം. ചുരുക്കത്തില്‍ കല്‍ക്കി ബൈബിളിന്‍റെ വായില്‍ തിരുകി കൊടുക്കാന്‍ നോക്കുന്നത് പെട്ടെന്നൊന്നും ദഹിക്കാത്ത കാര്യങ്ങള്‍ ആണെന്ന് തല്‍ക്കാലം മനസ്സിലാക്കി ഈ തരത്തിലുള്ള ബ്ലോഗേഴുത്തെന്ന ചൊറിയുന്ന പരിപാടി അവസാനിപ്പിച്ചു അല്‍പ്പം ആത്മാര്‍ഥമായി ബൈബിളും ഖുറാനും പഠിക്കാന്‍ ശ്രമിക്കുക....എന്നിട്ടാവാം തുടരെഴുത്ത്....
Post a Comment